ആമയിന്നോളം അതിൻറെ വീടു മറന്നുനടന്നില്ല. ആരുടെ മുന്നിലും കൂടുചുമക്കുന്നതിനു മടിയുമില്ല, കുറ്റബോധവും അപകർഷതയും അതിനെ വേട്ടയാടിയില്ല, പിടിപ്പുകേടുകൊണ്ടല്ലേയെന്നു തലമുറകൾ അവരുടെ പിതൃക്കളോടു രോഷം കൊണ്ടില്ല. ഏറ്റവും മന്ദനെന്നുള്ള വ്യാഖ്യാനങ്ങൾക്കിടയിലൂടെ സകലഭൂഖണ്ഡങ്ങളിലും അതു കയറിപ്പറ്റിക്കഴിഞ്ഞിരിക്കുന്നു. ആരോടും തോൽക്കാതെ, മത്സരിക്കാതെയും.
"എവിടെയാണു ( ഞങ്ങൾക്കുള്ള ) എനിക്കുള്ളയിടം? അടുക്കള ?... അരകല്ല്, അലക്കുകല്ല്, ഓവറ, ചാവുമണക്കും പേറ്ററ ,അവിടെ പെറ്റുകൂട്ടുവാൻ ഒന്നല്ലെങ്കിൽ മറ്റൊരു യന്ത്രം .പോറ്റിയെടുക്കുവാനും, പോറ്റിയതിനെയോർത്തു നെഞ്ചുപൊട്ടുവാനുമൊരു കാസരോഗി, ഇവിടെ എവിടെയായിരിക്കും ഞാൻ ? അപ്പോഴൊക്കെ എവിടെയായിരിക്കും നിങ്ങൾ ? വിവാഹത്തിനു പ്രായമായി, വീട്ടുകാർ നിർബന്ധിക്കുന്നു. എന്നുള്ളതൊന്നുമല്ല നമ്മെ നയിക്കേണ്ടത്. അതുകൊണ്ടാണ്, എന്തിനൊരു വിവാഹമെന്ന് ആലോചിക്കുന്നത്
അടുപ്പെരിയുന്ന വെളിച്ചത്തിൽ വിയർപ്പിൽ കുളിച്ച മുഖവും കത്തുന്ന ചോരക്കണ്ണുകളുമുള്ള അപ്പൻ തിരിഞ്ഞുനടന്നത് ചുമരിലെ നിഴലിൽ കണ്ടു. നടന്നുവന്നതിൻറെ ക്ഷീണത്തിൽ, രൂപക്കൂടിനുതാഴെ വീട്ടിത്തടികൊണ്ടു പണിത കസേരയിൽ ചാരിയിരുന്ന് പാളവിശറികൊണ്ടു വിയർപ്പാറ്റുകയാണപ്പൻ, അരിക്കാലാംമ്പുവിളക്കിനു ചുറ്റും ഇയ്യലുകൾ പാറുന്നുണ്ട്. ചെലപ്പം ദുഃഖവെള്ളിക്കു മഴപെയ്യാനാകും